Friday, July 18, 2025

"കുളിരൂറും കൗമാര സ്വപ്നം വിരിയിച്ച - പുഴയുടെ തീരമാണെന്റെ ഗ്രാമം.." (വിജയീ ഭവ:)

രണ്ടായിരാമാണ്ടിന്റെ തുടക്കം.

കല്യാശേരി മോഡൽ പോളിടെക്‌നിക്കിൽ telecommunication'ന് പഠിക്കുന്ന കാലം.

ദയാനന്ദേട്ടൻ  സോബിനെ ലളിതഗാനമൽസരത്തിന് പഠിപ്പിക്കുന്നു - 

കുളിരൂറും.. (അങ്ങനെയല്ലാ)

കുളി..രൂ..റും..  

കൗ..മാര..

വടകര പ്രേംകുമാറിന്റെ ഗ്രാമ'സംഗീതം കാതുകളിൽ മായാതെ കൂടിയിട്ട് 25'വർഷമാകുന്നു..

സോബിൻ ഞങ്ങളുടെ ഭാവഗായകനായിരുന്നു.

കുളി..രൂ..റും.. കൗമാര.. സ്വപ്..നം..

പിറകിലെ നാലാമത്തെ ബെഞ്ചിലിരുന്ന് ഞാൻ കണ്ണുകൾ പതുക്കെ അടച്ചു.





മലപ്പട്ടം - അമ്മ കളിച്ചുവളർന്ന നാട്.

പുഴയും, വയലുകളും, വെള്ളാംകൊച്ചയും ഒക്കെയുള്ള എന്റെ പ്രിയ ഗ്രാമം - 

അവിടേക്ക് ഒരു കാരണം കാത്തുകഴിയുന്ന സ്വന്തം കുഞ്ഞു മനസ്സിനെ ഞാനോർത്തു..

അന്നൊക്കെ കുറെ നടന്നാണ് പോകാറ് - എല്ലാരും. ബസ്സില്ല, മോശം റോഡ്.  

പിന്നെ പാവന്നൂർ കടവിൽ തോണിയിൽ പോകണം - അക്കരെ മയ്യിൽ ഭാഗത്ത്.

കൊച്ചുമോനെയും ചേർത്ത്പിടിച്ച് അപ്പാപ്പൻ(അമ്മയുടെ അച്ഛൻ) തോണിക്കാരനോട് കുശലം പറയുന്നു - 

നല്ല കോളുണ്ടല്ലോടോ, മഴപെയ്യോ.. അപ്പാപ്പൻ വിഷവൈദ്യനാണ് - വൈദ്യശിരോമണി KP നാരായണൻ നമ്പ്യാർ.

കരയടുക്കാറായപ്പോൾ മോന് ആവേശം കൂടി.. പുഴയുടെ ആഴങ്ങളവനെ കൊതിച്ചു, തീർച്ച! 

താഴേക്കവൻ ഊർന്ന് വീണു.. തോണിയുടെ വക്കിൽ.. പിടികിട്ടി! - 

ബലിഷ്ടങ്ങളായ കരങ്ങൾ അവനെ വലിച്ചുകയറ്റി - അഞ്ചു വയസ്സുകാരൻ കരയുന്നു.

കുറച്ചു വെള്ളം കുടിച്ചു, സാരമില്ല പോട്ടെ അമ്മ ആശ്വസിപ്പിച്ചു.

ഇവനെ നീന്തൽ പഠിപ്പിക്കണം - ചേട്ടന്മാരും ചേച്ചിമാരും ഉറച്ചു.


നടുവിൽ തൃക്കോവിൽ ക്ഷേത്രക്കുളം, ആഴം കുറവാണ്.. കഷ്ടി ഒരാളായം.

"കുളം കലക്കി", കുഞ്ഞിരാമന്റെ മോൻ വിവേകല്ലേ, 

ആ.. ഓൻ തന്നെ - ആ കറത്തചെക്കൻ!

അലക്കാൻ വന്ന പത്മാവതിയേച്ചി ഉറക്കെ പറയുന്നു.

ചെക്കനും പിള്ളറും  രാവിലെമുതൽ തിമർക്കും - തലതൊട്ടുകളി, ഭയങ്കര മൽസരം തന്നെ'പാ.

നിർത്തി എച്ചീ.. 

കണ്ണ് കലങ്ങി വീട്ടിലെത്തുമ്പോൾ അമ്മ ദേഷ്യപ്പെടും - 

എന്ത്രനേരമായി??? നനഞ്ഞ ട്രൗസർ മാറ്റി ഞാനോടും.. 


ഈവർഷം നമുക്ക് കുട്ടികളെ മൽസരിപ്പിച്ചാലോ? 

സബ്-district നീന്തൽ മൽസരം, വേദി പയ്യന്നൂർ.

മനു, ലൈജു, രജീഷ് - ഞങ്ങൾ നാലുപേർ. 

ശ്രീകുമാരൻ സാറും ജോർജ്  സാറും ഞങ്ങളെയും കൂട്ടി - 

അവിടെ അമ്പലക്കുളത്തിലേക്ക് പോകും.. നട്ടുച്ചക്ക്. 

ക്ലാസ്സിൽ പോകാതെ ഇങ്ങനെ നടക്കാൻ നല്ലരസം - 

അല്ലെങ്കിലും പഠിക്കാനിഷ്ടമില്ലായിരുന്നു. 

ഫ്രീ സ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്‌ളൈസ്.. എല്ലാം പയറ്റി..

തിരിച്ചുവന്നത് സർട്ടിഫിക്കറ്റും കൊണ്ട്, റിലേക്ക് third-place കിട്ടി.

സ്കൂളിലെ അസംബ്ലിയിലെ അഭിമാനമായി ഞങ്ങൾ  - 

എടാ നമ്മൾക്ക് ഫസ്റ്റ് പിടിക്കണം ഇനി, എല്ലാരും ഉഷാറായി.


വീട്ടിലെത്തി - അച്ഛനും അമ്മയ്യും കാത്തിരിക്കുന്നു 

സർട്ടിഫിക്കറ്റ് വാങ്ങി നോക്കി - രണ്ടാൾക്കും സന്തോഷം തന്നെ.

ഇനി എന്നെ നോക്കണ്ടമ്മേ.. കുളത്തിലുണ്ടാവും - ഞാനോടി.. 

അമ്മയുടെ കണ്ണിരുണ്ടത് ശ്രദ്ധിച്ചില്ല.

വൈകിട്ട് തിരിച്ചുവന്നപ്പോൾ നല്ല ചൂടുള്ള കാപ്പിയും പുഴുക്കും ഉണ്ടാക്കിവച്ചിട്ടുണ്ട് -

ഞാൻ ആർത്തിയോടെ വാരി.. 

വായിലൂടെ ആവിപറക്കുന്നു. 

അരികിലായി വന്നിരുന്നു, അമ്മ - 

മോനെ! സ്നേഹത്തോടെ തലോടി.. 

ഓ..

നമുക്കിത് വേണ്ടമോനെ.. 

എന്ത്? കണ്ണുതുടയ്ക്കുന്നു.

വെള്ളവും, വണ്ടിയും നിനക്ക് വേണ്ടെന്ന് ജ്യോത്സൻമ്മാർ പറഞ്ഞിട്ടുണ്ട്!

ഒരു സമാധാനവും ഇല്ല. പേടിയാകുന്നു, നിന്റെ ഓട്ടം കണ്ടിട്ട്.. 

ആറുവർഷം കണ്ണീരോടെ കാത്തിരുന്ന് കിട്ടിയമോനാണ് - 

വഴിപാടുകൾ കൊറേയുണ്ട് ബാക്കി, നിനക്ക് 18'ങ്കിലും തികയണം.

കാർമേഘങ്ങൾ മൂടി, തുലാവർഷം തിമിർത്ത്പെയ്യുന്നുണ്ട്.


ക്ലാസ്സ് മുറിയിലെ desk'ൽ മുഖമുയർത്തിഞാൻ നീണ്ടു കിടക്കുന്നു.  

ഉച്ചസമയം, ഇവനെന്താപ്പാ വട്ടായാ.. വീട്ടിൽ പോയില്ലേ കഴിക്കാൻ. 

പെൺകുട്ടികൾ ആരൊക്കെയോ - ചിരിക്കുന്നു, ഉറക്കെ വർത്താനം പറയുന്നു.

ഇന്നാരാ ഫസ്റ്റ് നീന്തലിൽ - ദിവ്യ ചോദിച്ചു. "മനു" - ഞാൻ കണ്ണുതുറന്നില്ല.

ഇവനല്ലെങ്കിലും നാണം കുണുങ്ങിയല്ലേ! ശബ്ദം അകന്നുപോയി..

കണ്ണീർചാലുകൾ വറ്റിയതൊന്നും ആരും അറിഞ്ഞില്ല.

നീന്തലേ നിന്നെ മറക്കാൻ ഞാൻ പഠിച്ചു.. ഇനിയെന്ത്?

ഞാൻ മതിയോ? സയൻസ് പുസ്തകം അരികിലിരുന്നു.

കണക്കുകൾ തെറ്റിയവനാണ് - മതി, നീമതിയിനി സയൻസേ..




കഴിഞ്ഞ ദിവസ്സം ആറന്മുള പാർത്ഥസാരഥി അമ്പലത്തിൽപോയി 

വള്ളസദ്യ കഴിച്ച്, തെക്കേമുറി കരക്കാരുടെ കൂടെ പള്ളിയോടം തുഴഞ്ഞു.. 

പുഴയിലേക്ക്‌ചാടി, പഴയ കുളം കലക്കി'ക്കുട്ടിയായി.

പണ്ടൊരിക്കൽ തിരികെത്തന്ന ജീവൻ തുടിച്ചു - 

ഒഴുക്കിനെതിരെ കുറച്ചുദൂരം നീന്തി.. ലോകം കീഴടക്കിയൊരു നിർവൃതി.

അതെ, ലോകം നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളിലാണ്! 

വിജയീ ഭവ: 

  

-

വിവേക് കെ. സി

18/July/2025.

 

No comments:

Post a Comment